kaathirippu...

kaathirippu...

Thursday, April 2, 2020

ശിശിരക്കാലം.

ശിശിരക്കാലം.

"Autumn is a second spring, when every leaf is a flower."
Albert Camus

പ്രണയം നൽകിയ നനുത്ത പുഞ്ചിരിയോടെ ഒരുപാടു വട്ടം അവൾ ആ വരികളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു. ഇലകൾ കൊഴിഞ്ഞു വീഴുന്ന ശരത്കാലത്തിന്റെ അവശേഷിപ്പുകൾ. നിറവും മധുരവും ലഹരിയായ പ്രണയത്തിന്റെ കണ്ണിലൂടെ മാത്രമവൾ കാഴ്ചയെ തേടി. എല്ലാം സുന്ദരം!!!

നിറം പകർന്നു തുടങ്ങിയ ഇലകൾ പോലും പൂക്കളാകുന്ന മാജിക്ക്. പൂക്കളിൽ പ്രിയപ്പെട്ടതെന്നവൾ ഓർത്തു. വാടാമല്ലി പൂക്കൾ !! ഇഷ്ടം ആ നിറത്തോട് മാത്രമല്ല, മറ്റു പൂക്കൾ പോലെ ഇതളടർത്താൻ പാടാണ് ഈ പൂവിന്റെ.
" അതുപോലെയാവട്ടെ നമ്മളും, അടർത്തിമാറ്റാനാവാതെ… "
പൂർത്തിയാക്കാതെ പറഞ്ഞു നിർത്തിയവൾ നോക്കി,
വിടർന്ന ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി. എന്നുമതെ , അവൾ ഒത്തിരി മിണ്ടും, മറുപടികളധികവും പുഞ്ചിരിയാവും.

ശരത്തിൽ നിന്നും ശിശിരത്തിലേക്ക് കാലത്തിന്റെ പ്രയാണം.
" ഒരു താഴ്വാരം ! അതിൽ നിറയേ വാടാമല്ലി പൂക്കൾ !
അവിടെ നിന്നുകൊണ്ട്, ഉദയവും അസ്തമനവും കാണണം. പിന്നെ കൈകൾ കോർത്തുപിടിച്ചു കുറേ നടക്കണം. മഞ്ഞുക്കാറ്റിനെ പുണർന്നു ഒരുപാട് സംസാരിക്കണം. നിലാവിനെ നോക്കി കിടന്ന്, നക്ഷത്രങ്ങളെ കണ്ട്- നീയും ഞാനും മാത്രമാണീ ലോകമെന്നുറക്കേ പറയണം " .
പതിവു മറുപടിയില്ല. ഈയിടയായി അതു പ്രതീക്ഷിക്കാറുമില്ല.

 സ്വപ്നത്തിൽ ഞാനാ താഴ്വാരം കണ്ടു. ഒപ്പം ഏറേ ദൂരം നടന്നു. കൈകൾ നീട്ടി പിടിക്കവേ, പൊടുന്നനെ മഞ്ഞിന്റെ കനം കൂടി വന്നു. ഒടുവിൽ ആ ആവരണത്തെ തട്ടി മാറ്റി കൈകളിലേക്ക് നോക്കവേ, നിറയേ രക്തം പൊടിഞ്ഞിരുന്നു. കണ്ണിൽ പടർന്ന നനവിനും ചോരയുടെ ഗന്ധം മാത്രം.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


വർഷങ്ങൾ വേണ്ടി വന്നിരിക്കുന്നു, വീണ്ടും തൂലികയെടുക്കാൻ. ഇതിൽ പിറന്ന അവസാനത്തെ വാക്ക്, നിന്റെ പേരായിരുന്നു. ഇന്നിപ്പോൾ, ഒരു മടക്ക യാത്രയിലാണ് , ഒഴിഞ്ഞുമാറാൻ കഴിയാത്ത യാത്ര. നിറങ്ങളില്ലാതെ, പൂക്കളായ് രൂപപെടാതെ, ഇലകൾ കൊഴിഞ്ഞു വീഴുന്നുണ്ട്. വാടാമല്ലി പൂക്കൾ ഉണങ്ങി തുടങ്ങിയിരിക്കുന്നു , നട്ടു നനക്കാൻ ആരുമില്ലാഞ്ഞിട്ടാവും.

ഇതും ശിശിരമാണ്. മഞ്ഞുക്കാറ്റിന്റെ ശീൽക്കാരം നിറഞ്ഞ ശിശിരക്കാലം. പ്രിയപ്പെട്ട ഈ കാലത്തിനെ ഞാനെന്തു പേരിട്ടു വിളിക്കും? നിന്റെ പേരല്ലാതെ മറ്റെന്ത് ഞാനിതിനു നൽകും.

ഈ തണുപ്പിനെ ഉരുക്കി മാറ്റി വേനലിനു വന്നേ പറ്റൂ. ഇതു കാലത്തിന്റെ വ്യവസ്ഥ. പൊള്ളി പിടയുന്ന വേനലാണിപ്പോൾ മനസ്സിൽ. എങ്കിലും തോറ്റുപോയിട്ടില്ലെന്നുറപ്പിക്കാൻ വാടാത്ത ഒരു പുഞ്ചിരിയെന്റെ അധരങ്ങളിൽ സൂക്ഷിക്കും.

ഒരു ചിരിയോടെ, അവൾ ആ വരികളിലൂടെ വീണ്ടും വിരലോടിച്ചു.

"In the depth of winter, I finally learned that within me there lay an invincible summer"
Albert Camus


Savitha Renu
Savi-nair.blogspot.com

No comments:

Post a Comment